Friday, April 22, 2011

കിര്‍മാണിയും ക്രിക്കറ്റും


പുതിയ തലമുറ

(ഫോട്ടോ അഫ്‌സല്‍ ഖാന്‍ വളവുപച്ച)

വളവുപച്ചയില്‍ ക്രിക്കറ്റ്‌ എത്തുന്നത്‌ "കിര്‍മാണി" വഴിയാണ്‌. എണ്‍പതുകളുടെ പകുതിയോടെ. ബഷീറും ( ഫെയിസ്‌ ബുക്കിലെ ബഷീര്‍ റാവുത്തര്‍ വളവുപച്ച) സുലൈമാനുമായിരുന്നു (സുലൈമാന്‍ റാവുത്തര്‍) എന്റെ അടുത്ത സുഹൃത്തുക്കള്‍. വളവുപച്ചയുടെ ഏതെങ്കിലും കോണിലിരുന്ന് തമാശകള്‍ പറഞ്ഞ്‌ ഞങ്ങള്‍ ചിരിക്കുന്ന ചിരിയുടെ ഒച്ച കേട്ട്‌ (പ്രത്യേകിച്ച്‌ സുലൈമാന്റെ അട്ടഹാസ ചിരി) നാട്ടുകാര്‍ സംശയത്തോടെ നോക്കി. അവര്‍ ഞങ്ങള്‍ക്കൊരു പേരും നല്‍കി - "ഡിസ്കോ കമ്പനി". അതുകൊണ്ട്‌ എന്തായിരുന്നു ഉദ്ദേശിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല.

പെരിങ്ങമ്മല കോളേജില്‍ പഠിച്ചിരുന്ന കിര്‍മാണി കോഴ്സ്‌ കഴിഞ്ഞ്‌ ഞങ്ങളോടൊപ്പം കൂടി. പെരിങ്ങമ്മലയിലുള്ള അമ്മുമ്മയുടെ വീട്ടില്‍ നിന്നായിരുന്നു കിര്‍മാണി കോളജില്‍ പൊയ്ക്കൊണ്ടിരുന്നത്‌. അതിനാല്‍ അതുവരെ വളവുപച്ചയില്‍ കൂടുതല്‍ തങ്ങാറില്ലായിരുന്നു. ബഷീറിണ്റ്റെ മൂത്ത സഹോദരനായിരുന്നു കിര്‍മാണി. നിസാര്‍ എന്നാണ്‌ ശരിക്കുള്ള പേര്‍. ഒരിക്കല്‍ സന്ദര്‍ഭ വശാല്‍ ഞാന്‍ വിളിച്ച പേരാണ്‌ കിര്‍മാണി എന്ന്. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ പഴയ വിക്കറ്റ്കീപ്പര്‍ സയ്യിദ്‌ കിര്‍മാണിയെയാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. നിസാര്‍ എന്ന പേരുള്ള ധാരാളം പേര്‍ നാട്ടിലുണ്ടായിരുന്നതിനാല്‍ കിര്‍മാണി എന്ന പേര്‌ വളരെപ്പെട്ടെന്ന് പ്രശസ്തമായി.

അന്ന് ക്രിക്കറ്റ്‌ അത്ര പോപ്പുലറായിരുന്നില്ല. നഗരങ്ങളിലെ കുട്ടികള്‍ മാത്രം കളിച്ച്‌ പോന്നിരുന്ന കളി. നിലമേല്‍ കോളേജില്‍ പഠിക്കുമ്പോള്‍ കയര്‍ മാറ്റ്‌ വിരിച്ച പിച്ചില്‍ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നത്‌ നോക്കി നിന്നിട്ടുണ്ടെങ്കിലും കളിയെക്കുറിച്ച്‌ കൂടുതല്‍ അറിയുമായിരുന്നില്ല.

ഒരു ദിവസം കരുന്നാപ്പള്ളിയുടെ ചായക്കടയില്‍ ചൂട്‌ ബോണ്ടയും തിന്ന് ചായയും കുടിച്ചിരിക്കുമ്പോള്‍ കിര്‍മാണി എന്നെ ക്രിക്കറ്റ്‌ പഠിപ്പിക്കാന്‍ തുടങ്ങി. പെരിങ്ങമ്മല കോളേജിലെ ക്രിക്കറ്റ്‌ ടീമില്‍ അംഗമായിരുന്നു കിര്‍മാണി. പതിയെ ക്രിക്കറ്റിനെക്കുറിച്ച്‌ എന്റെ മനസ്സില്‍ താത്പര്യമുണര്‍ന്നു തുടങ്ങി. പിറ്റേന്ന് മുതല്‍ കളി തുടങ്ങാമെന്ന് തീരു മാനിക്കുകയും ചെയ്തു.

പക്ഷെ പ്രശ്നങ്ങള്‍ തുടങ്ങുന്നതേയുള്ളൂ. ക്രിക്കറ്റ്‌ ബാറ്റ്‌ വാങ്ങണമെങ്കില്‍ തിരുവനന്തപുരത്തോ കൊല്ലത്തോ പോകണം. ബോളിന്റെ കാര്യവും അതുതന്നെ. എന്തു ചെയ്യും? കിര്‍മാണി പ്രശ്നം ഏറ്റെടുത്തു. ബാറ്റും സ്റ്റാമ്പ്‌സും താന്‍ കൊണ്ട്‌ വരും. ബോള്‍ ഉണ്ടാക്കുന്ന കാര്യം ഞാനും ഏറ്റു. കോളേജില്‍ വച്ച്‌ പൊളിഞ്ഞ ക്രിക്കറ്റ്‌ ബോള്‍ കണ്ടിട്ടുള്ള ഓര്‍മ്മയില്‍ ഞാനൊരെണ്ണം ഉണ്ടാക്കി. നല്ല ബലത്തില്‍ ചണം ചുറ്റിയ പേപ്പര്‍ പന്തില്‍ കട്ടിയുള്ള തുണിപൊതിഞ്ഞ്‌ തയ്ച്ചെടുത്തു. ബാറ്റുമായി കിര്‍മാണിയുമെത്തി. മനോഹരമായ ബാറ്റ്‌. കടയില്‍ നിന്ന് വാങ്ങൂന്നതിന്റെ ഫിനിഷിംഗ്‌ ഇല്ലെന്നതൊഴിച്ചാല്‍ ഒറ്‍ജിനല്‍ ബാറ്റ്‌ പോലെ തന്നെ. അതിനു പിന്നിലെ കഥ പിന്നീടാണറിയുന്നത്‌. പുരയിടത്തില്‍ നിന്ന ഒരു ചെറിയ പാല മരം മുറിച്ചിട്ട്‌ വെറും വെട്ടുകത്തിയും കുപ്പിച്ചില്ലും മാത്രം കൊണ്ട്‌ ഒരു ആശാരിയുടെ ചാതുരിയോടെ കിര്‍മാണി പണിഞ്ഞുണ്ടാക്കിയതായിരുന്നു ആ ബാറ്റ്‌. സഹായത്തിന്‌ താജുദ്ദീനേയും കൂട്ടി. (റബ്ബര്‍ വെട്ടുകാരനായ താജുദ്ദീന്‍ പിന്നീട്‌ ഞങ്ങളുടെ ടീമിണ്റ്റെ കീപ്പറായി മാറി. താജിനെ വെട്ടിച്ച്‌ ഒരു പന്തും കടന്നു പോകില്ല)


ആ ബാറ്റും കൊണ്ട്‌ ജംഗ്ഷന്‍ മുറിച്ച്‌ കടന്നുവേണം അല്‍മനാര്‍ സ്കൂളിലേയ്ക്ക്‌ പോകാന്‍. എത്ര ഒളിപ്പിച്ചിട്ടും ചിലര്‍ ബാറ്റ്‌ കണ്ട്‌ പിടിച്ചു. "എന്താടാ നെലന്തല്ലിയൊക്കെയായിട്ട്‌?" മുതിര്‍ന്ന വര്‍ക്ക്‌ പരിഹാസ്യഭാവം. ചെറുപ്പക്കാര്‍ക്ക്‌ പുച്ഛം. ഞങ്ങള്‍ കളി തുടങ്ങി. വളവുപച്ചയില്‍ ആദ്യമായി. സിംഗപ്പൂറ്‍ നിസാറും കൂടി. കളി സ്ഥിരമായി. പന്തിലും ബാറ്റിലും പരീക്ഷണങ്ങള്‍ നടന്നു. എങ്കിലും ഒരെണ്ണം വാങ്ങുക എന്നത്‌ വിദൂര സ്വപ്നമായി അവശേഷിച്ചു. നാട്ടുകാര്‍ കളിയാക്കല്‍ തുടര്‍ന്നു. " ഇവന്‍മാര്‍ക്ക്‌ ഈ നേരംകൊണ്ട്‌ വല്ല മുറ്റം തല്ലാനെങ്ങാനും പൊയ്ക്കൂടേ!" അവര്‍ ചോദിച്ചുകൊണ്ടേയിരുന്നു.

പേഴുംമൂട്ടില്‍ നിന്ന് അല്‍ത്താഫ്‌ ഞങ്ങളോടൊപ്പം കൂടി. നിലമേല്‍ കോളേജിലെ ക്രിക്കറ്റ്‌ ടീമില്‍ അല്‍ത്താഫുണ്ട്‌. മികച്ച ഓള്‍റൌണ്ടര്‍. ബൌളിംഗില്‍ അല്‍ത്താഫിണ്റ്റെ റണ്ണപ്‌ മനോഹരമായിരുന്നു. അന്നത്തെ സൂപ്പര്‍ ഹീറോ കപില്‍ ദേവിനെ ഓര്‍മ്മിപ്പിക്കുന്നത്‌. ക്രിക്കറ്റ്‌ കളിക്കാര്‍ കൂടിവന്നു. പേഴുംമൂട്ടില്‍ നിന്നും വിനയന്‍, സുഗുണനന്ദന്‍, ഷാജി, വിനോദ്‌ അങ്ങിനെ ക്രിക്കറ്റ്‌ കളി കുറച്ചുകൂടി ഗൌരവമായി തുടര്‍ന്നു. അപ്പോള്‍ കളി പരുത്തി സ്കൂള്‍ ഗ്രൌണ്ടിലേയ്ക്ക്‌ മാറ്റി. അവിടത്തെ കളിക്കാരും ഒപ്പം ചേര്‍ന്നു. അനില്‍, ജ്യോതി, മസൂദ്‌, ജലീല്‍, സിറാജ്‌ തുടങ്ങിയവരൊക്കെ അവിടത്തെ പ്രമുഖ കളിക്കാരായിരുന്നു. എല്ലാം മികച്ചവര്‍. കളി പുരോഗമിക്കവെ ഒരു ദിവസം പുതിയൊരു പയ്യന്‍ കൂട്ടത്തില്‍ കൂടി. സാമാന്യം നല്ല വണ്ണമുണ്ട്‌. അലസമായി പയ്യന്റെ ബൌളിങ്ങിനെ നേരിട്ട എല്ലാവരുടേയും കുറ്റി തെറിച്ചു. സ്പിന്‍ ചെയ്യുന്ന ബോള്‍ ആദ്യമായി കാണുകയായിരുന്നു ഞങ്ങള്‍. ഷിബിലിയായിരുന്നു അത്‌. കോണ്‍വെന്റില്‍ നിന്ന് കിട്ടിയ ട്രെയിനിംഗ്‌ ചെക്കന്‍ ഞങ്ങളുടെ മേല്‍ പ്രയോഗിച്ച്‌ ഷൈന്‍ ചെയ്തു.

ചിതറ ടീമുമായി ഞങ്ങള്‍ ഒരിക്കല്‍ മാച്ച്‌ വച്ചു. അവര്‍ തോല്‍ക്കുമെന്ന ഒരു ഘട്ടത്തിലേയ്ക്കടുക്കുമ്പോള്‍ മഴമൂലം കളി അടുത്ത ദിവസത്തേയ്ക്ക്‌ മാറ്റേണ്ടി വന്നു. പിറ്റേന്ന് പുതിയൊരു കളിക്കാരനുമായി ചിതറക്കാര്‍ എത്തി- "പച്ചയില്‍ ശ്രീ ധന്യക്കാരന്റെ" മകന്‍ അജിത്‌. നല്ല പൊക്കവും തടിയുമുള്ള ഒരുത്തന്‍. ടോസ്‌ കിട്ടി അവര്‍ ബാറ്റിംഗ്‌ തുടങ്ങി. അജിത്‌ മുന്നും പിന്നും നോക്കാതെ അടി തുടങ്ങി. സിക്സറിനൊക്കെ ഇത്രയും ദൈര്‍ഘ്യം ഉണ്ടെന്ന് അപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌. ഞങ്ങളെ കുരുക്കിയ ഷിബിലിയെ അവന്‍ നിലം തോടീച്ചതേയില്ല. ചിതറയുടെ മൊത്തം സ്കോര്‍ 122ഓ മറ്റോ ആയിരുന്നെന്ന് തോന്നുന്നു. അതില്‍ അജിത്തിന്റെ വക 99 (റണ്ണൌട്ട്‌). അപാരമായ ടൈമിംഗും പ്രതിഭയും അജിതിനുണ്ടായിരുന്നു. പക്ഷെ എവിടെയോ അതെല്ലാം അയാള്‍ ഉപേക്ഷിച്ചു.

അന്നൊക്കെ ക്രിക്കറ്റ്‌ കളി ടിവിയില്‍ വല്ലപ്പോഴുമാണ്‌ വരിക. കളികാണാന്‍ സിംഗപ്പൂരിന്റെ വീടാണ്‌ ആശ്രയം. അവിടയേ അന്ന് ടിവിയുള്ളൂ. ശനിയാഴ്ച വൈകുന്നേരമുള്ള മലയാള സിനിമ കാണാന്‍ മാതേരുകുന്ന് മുഴുവന്‍ അവിടേയ്ക്കെത്തും. വീട്ടില്‍ അത്രയും ആള്‍ക്കാര്‍ക്ക്‌ ഇടമില്ലാത്തതിനാല്‍ ടിവിയെടുത്ത്‌ മുറ്റത്ത്‌ സ്ഥാപിക്കും. അവരുടെ മുറ്റത്തും പറമ്പിലുമൊക്കെയായിരുന്ന് നാട്ടുകാര്‍ വിശാലമായി ടിവികാണും. വേണമെങ്കില്‍ വീട്ടുകാര്‍ക്കും അതിനിടയിലെവിടെയെങ്കിലുമിരുന്ന് കാണം.

ഇന്നത്തെ ടിവി കവറേജ്‌ കാണുമ്പോള്‍ അന്നത്തെ കവറേജ്‌ എന്ത്‌ ബാലിശമായിരുന്നു എന്ന് ഓര്‍ത്തുപോകും. ഒട്ടും പ്രൊഫഷണലിസമില്ലാത്ത്‌ ക്യാമറാമാന്‍മാരും എഡിറ്റേഴ്സും. ബാറ്റ്‌സ്‌മാന്‍ ഓഫിലേക്ക്‌ വീശിയടിക്കുമ്പോള്‍ ക്യാമറ ലെഗ്‌സൈഡിലേയ്ക്ക്‌ പരക്കം പായും. എന്നിട്ട്‌ അവിടെയൊക്കെ പരതിയശേഷം തരികെ തപ്പിത്തടഞ്ഞ്‌ വരും. ഇന്നത്തെപ്പോലെ ഫ്രെയിം റേറ്റ്‌ കൂടിയ ക്യാമറകളൊന്നും അന്നില്ല. സ്ളോമോഷന്‍ കാണിച്ചാല്‍ പന്തിനെ നമുക്ക്‌ കാണാനേ കഴിയില്ല. സ്ളോമോഷനില്‍ പന്തിണ്റ്റെ സിം തിരിയുന്നതുവരെ വ്യക്തമായിക്കാണിക്കുന്ന ഇക്കാലത്തെ കുട്ടികള്‍ക്ക്‌ അത്‌ മനസ്സിലാകുമോ ആവോ!

ടിവിയും ക്രിക്കറ്റ്‌ കളിയും പിന്നീട്‌ വ്യാപകമായി. ക്രിക്കറ്റ്‌ അറിഞ്ഞുകൂടെന്ന് പറയുന്നത്‌ നാണക്കേടായി. പണ്ട്‌ ഞങ്ങളെ കളിയാക്കിയിരുന്ന വൃദ്ധരും ചെറുപ്പക്കാരും ടിവിക്ക്‌ മുന്നിലിരുന്ന് ആവേശത്തോടെ കളി കാണാന്‍ തുടങ്ങി. കളിയുടെ നിയമങ്ങളറിയില്ലെങ്കിലും തങ്ങള്‍ പിന്നിലായിപ്പോകരുതല്ലോ എന്ന് കരുതി വിഡ്ഡിക്കമന്റുകള്‍ തട്ടിവിടുന്ന വൃദ്ധരെക്കാണുമ്പോള്‍ പഴയ നെലം തല്ലി ബാറ്റ്‌ ഓര്‍ത്ത്‌പോകും. വളവുപച്ചയിലെ ക്രിക്കറ്റിന്റെ പിതാവ്‌ കിര്‍മാണിയേയും.

No comments:

Post a Comment