Monday, February 7, 2011

നിറഞ്ഞ ആഴ്ചച്ചന്തകള്‍


(ഫോട്ടോകള്‍ - അഫ്സല്‍ ഖാന്‍, വളവുപച്ച)
ചെറുപ്പം പിന്നിട്ടവരുടെ ഓര്‍മ്മക്കുറിപ്പുകളില്‍ ഗൃഹാതുരത്വം അനുഭവപ്പെടാം. സ്വാഭാവികം. അതുകൊണ്ട്‌ പഴയ കാലം സ്വര്‍ഗ്ഗം ഇപ്പോള്‍ "നരകം" എന്ന അഭിപ്രായക്കാരനല്ല ഞാന്‍. എല്ലാവരേയും പോലെ എണ്റ്റെ കുട്ടിക്കാലം എനിക്ക്‌ പ്രിയപ്പെട്ടതാണ്‌ എന്ന്‌ മാത്രം കരുതിയാല്‍ മതി.
(ബ്ളോഗിലേയ്ക്കായി അഫ്സല്‍ എടുത്ത വളവുപച്ച ചന്തയുടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ്‌ അവിടെ വന്ന മാറ്റത്തെക്കുറിച്ച്‌ ഞാന്‍ ബോധവാനാകുന്നത്‌. നാട്ടില്‍ പോകുമ്പോഴൊക്കെ ചന്തകാണാറുണ്ടായിരുന്നെങ്കിലും ചിത്രത്തിലെ ചന്ത എണ്റ്റെ ഓര്‍മകളിലെ ചന്തയില്‍ നിന്ന്‌ എന്തുമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്‌ ഞാന്‍ അതിശയിച്ചു. ഒരു അന്തിച്ചന്തയുടെ പ്രതീതി).
ചരക്ക്‌ ഗതാഗതം പൊതുവെ കാളവണ്ടിയെ ആശ്രയിച്ചിരുന്ന കാലം. രാവിലെ നാലുമണിയോടെ കാളവണ്ടികളുടെ ഇരുമ്പ്‌ പട്ടയടിച്ച ചക്രങ്ങള്‍ റോഡിലുരയുന്ന ഒച്ച കേട്ട്‌ നമ്മള്‍ ഉണരും. കാളവണ്ടികളുടെ ഒരു പ്രവാഹം പാതിയുറക്കത്തില്‍ കേട്ട്‌ കിടക്കും. ഒരു ചന്ത ദിവസത്തിണ്റ്റെ തുടക്കമാണ്‌. തലേദിവസം വൈകിട്ട്‌ തന്നെ സ്ഥാനം പിടിച്ച കാളവണ്ടികളുമുണ്ടാകും. നേരം വെളുത്ത്‌ തുടങ്ങുമ്പോഴേക്കും വളവുപച്ച കിഴക്കേമുക്ക്‌ മുതല്‍ പഴയ വില്ലേജ്‌ ഓഫീസ്‌ കെട്ടിടം വരെയുള്ള റോഡിനിരുവശവും കാളവണ്ടികള്‍ കിടക്കുന്നുണ്ടാകും. 


(image courtesy goes to Anoop Ashok's photo  )

കടയ്ക്കല്‍ മുതല്‍ കുളത്തൂപ്പുഴ വരെയുള്ള മലഞ്ചരക്ക്‌ കര്‍ഷകരുടെയും വ്യാപാരികളുടേയും പ്രധാന വിപണികളിലൊന്ന്‌ -വളവുപച്ചച്ചന്ത- അതിരാവിലെ സജീവമാകും. സ്വന്തം കൃഷിയിടത്തില്‍ നിന്ന്‌ കിട്ടുന്ന ഉല്‍പന്നങ്ങള്‍ മാത്രമാണ്‌ ജനങ്ങളുടെ വരുമാനം. ഗള്‍ഫിണ്റ്റെ സാന്നിധ്യം തുടങ്ങിയിട്ടില്ല. റബ്ബര്‍ ചില ജന്‍മിമാര്‍ക്ക്‌ മാത്രവും.
കര്‍ഷകര്‍ കാളവണ്ടികളീലും തലച്ചുമടായും കൊണ്ടു വരുന്ന ഉല്‍പന്നങ്ങള്‍ ചന്തയില്‍ വിറ്റ്‌ വളവുപച്ചയില്‍ നിന്ന്‌ തന്നെ അവശ്യ സാധനങ്ങള്‍ വാങ്ങി മടങ്ങിപ്പോകുകയണ്‌ പതിവ്‌. അതുകൊണ്ട്‌ തന്നെ ചന്തയെ കേന്ദ്രീകരിച്ചായിരുന്നു വളവുപച്ച നിലനിന്നത്‌.

ചന്ത ദിവസം പതിവിലും നേരത്തെ കടകളൊക്കെ തുറക്കും. നിര്‍ത്തിയിട്ടിരിക്കുന്ന വലിയ രണ്ട്‌ ട്രെയിനുകള്‍ പോലെയാണ്‌ വളവുപച്ച. വടക്കുള്ള കെട്ടിടത്തില്‍ പേഴും മൂട്ടിലെ മജീദ്‌ മുതലാളിയുടെ "കവിത ടെക്സ്റ്റയിത്സ്‌" (പിന്നീട്‌ കല്‍പ്പനയെന്നാക്കി പേര്‌). സമീപം ആനപ്പുതയില്‍ക്കാരുടെ "സിറാജ്‌ ടെക്സ്റ്റയിത്സ്‌" ഡേവിഡ്‌ മുതലാളിയുടെ ( വളവുപച്ചക്കാര്‍ അദ്ദേഹത്തിണ്റ്റെ പേര്‍ ഒന്ന്‌ മലയാളീകരിച്ച്‌ "ദേവിട്‌" എന്നയിരുന്നു വിളിച്ചിരുന്നത്‌) പലചരക്ക്‌ ഹോള്‍സെയില്‍ കട എന്നിവയും തെക്ക്കെട്ടിടത്തില്‍ അബ്ദുല്‍ ഖാദര്‍ (എന്റെ വാപ്പ) മുതലാളിയുടെ ഷാപ്പുകട എന്ന സൂപ്പര്‍ മാര്‍ക്കറ്റും ഉണ്ടായിരുന്നു. ചായക്കടകളും മുറുക്കാന്‍ കടകളും ധാരാളം. ചന്ത ദിവസങ്ങളില്‍ മാത്രം തുറക്കുന്ന കടകളുമുണ്ട്‌ കൂട്ടത്തില്‍.


ശനിയാഴ്ച്ച സ്കൂളില്‍ പോകേണ്ടാത്തതുകൊണ്ട്‌ കാപ്പി കുടിച്ചശേഷം വാപ്പായുടെ കടയിലേക്കിറങ്ങും. നമ്മുടെ പോക്കറ്റ്‌ മണിയായ അഞ്ച്‌ പൈസ വാങ്ങാനാണ്‌ പോക്ക്‌. കടയില്‍ വല്ലാത്ത തിരക്കായിക്കും. അസാധാരണ വേഗത്തില്‍ വാപ്പ സാധനങ്ങളെടുത്ത്‌ പൊതിഞ്ഞ്‌ കൊടുക്കും. അതിനിടയില്‍ അഞ്ചുപൈസക്ക്‌ ചെല്ലുന്ന എന്നെ വേഗം ഒഴിവാക്കും.

കടയുടെ മുന്നില്‍ തന്നെയുണ്ടാകും ഏതെങ്കിലും മാജിക്കുകാരന്‍. മുതിര്‍ന്നവരുടെ കാലുകള്‍ക്കിടയിലൂടെ ഞാന്‍ ഊര്‍ന്ന്‌ കയറും. അയാളൊരു കുപ്പിയില്‍ പ്ളാസ്റ്റിക്‌ പാമ്പിനെയിട്ട്‌ വെള്ളംനിറച്ച്‌ മണ്ണില്‍ തലകീഴായി കുത്തി നിര്‍ത്തിയിരിക്കുകയാണ്‌. കുപ്പിക്കുള്ളില്‍ താഴെനിന്ന്‌ ഇടയ്ക്കിടെ കുമിളകള്‍ പൊന്തിവരും. കുപ്പിയിലെ വെള്ളം തീരുമ്പോള്‍ എന്തോ അത്ഭുതം സംഭവിക്കും എന്നയാള്‍ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. നോട്ടിലെ കറമാറ്റിയും സരസമായി സംസാരിച്ചും മാജിക്കുകാരന്‍ അറബിപ്പാല്‍ക്കായത്തിലേയ്ക്കോ പല്‍പൊടിയിലേയ്ക്കോ കടക്കും. കാണികളിലൊരാളെക്കൊണ്ട്‌ പല്ല്‌ തേപ്പിച്ച ശേഷം തുപ്പിക്കുന്ന പതയില്‍ നിന്ന്‌ മാജിക്കുകാരന്‍ "ഉണ്ടളപ്പുഴുവിനെ" തോണ്ടിയെടുത്ത്‌ കാണിക്കുന്നതോട്‌ കൂടി ചിലര്‍ പോക്കറ്റില്‍ തപ്പിത്തുടങ്ങും. അത്യവശ്യം വില്‍പന നടന്നാല്‍ തറയില്‍ കമഴ്ത്തിവച്ച കുപ്പിയിലെ വെള്ളം ഒഴിച്ച്‌ കളഞ്ഞ്‌ മാജിക്കുകാരന്‍ പെട്ടിപൂട്ടി സ്ഥലം വിടും.

വയറ്റത്തടിച്ച്‌ പാടുന്നവര്‍ അകലെയല്ലാതെയുണ്ടാകും. "അറബിക്കടലിളകിവരുന്നൂ..." എന്ന്‌ നീട്ടിപ്പറഞ്ഞിട്ട്‌ ഗായകന്‍ ആകാശത്തേക്ക്‌ കൈ ചൂണ്ടി. അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക്‌ ഞാന്‍ തിരിഞ്ഞ്‌ നോക്കി. ഒന്നും കണ്ടില്ല. അതയാളുടെ പാട്ടിണ്റ്റെ ഭാഗമായിരുന്നെന്ന്‌ പിന്നെടാണ്‌ മനസ്സിലായത്‌.
"ആകാശപ്പൊന്നു വരുന്നു...
ആലോലം തിരകളിലെ..."
അയാള്‍ പാട്ട്‌ തുടര്‍ ന്നു. വലിയ ശബ്ദത്തില്‍ വയറ്റത്ത്‌ താളമിട്ട്‌ കൊണ്ടായിരുന്നു പാട്ട്‌. അയാളുടെ ഒട്ടിയ വയര്‍ അടികൊണ്ട്‌ കറുത്ത്‌ നീലിമയാര്‍ന്ന്‌ കിടന്നു.

പാമ്പാട്ടികള്‍ ഇവര്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാറുകളായിരുന്നു. വമ്പന്‍ ജനക്കൂട്ടം പാമ്പിണ്റ്റെ പ്രകടനം കാണാന്‍ തടിച്ച്‌ കൂടും. പരിപാടി മുറുകുമ്പോള്‍ പാമ്പാട്ടിയുടെ മകളെ കഴുത്തിലേക്ക്‌ കത്തി കുത്തിയിറക്കി തുണികൊണ്ട്‌ മൂടിയിടും. ശേഷം പാമ്പാട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ അവള്‍ ഉത്തരം പറയും. ഒരു ഏലസ്സിണ്റ്റെ ശക്തി കൊണ്ടാണ്‌ ഇത്‌ സാധിക്കുന്നതെന്നും അത്‌ ധരിച്ചാല്‍ ആരുടെ രഹസ്യവും അറിയാന്‍ കഴിയുമെന്നും പാമ്പാട്ടി പറയും. സംഭാവനയും ഏലസ്സിണ്റ്റെ കച്ചവടവുമായി പാമ്പാട്ടി ചെലവിനുള്ളത്‌ കണ്ടെത്തും.


വളവുപച്ചയിലെ ഔദ്യോഗിക ലോഡിംഗുകാര്‍- ലോഡ്‌ മമ്മൂഞ്ഞും, പെരിങ്ങമ്മലയും സജീവമായി എച്ചെമ്മെസ്സ്‌ ബസ്സിണ്റ്റെ മുകളിലേക്ക്‌ ചരക്ക്‌ കയറ്റിക്കൊണ്ടിരുന്നു. ചന്തയ്ക്കുള്ളില്‍ നിന്ന്‌ തിരിയാനിടമില്ലാത്ത തിരക്ക്‌. മീന്‍ എത്തിയിട്ടില്ല. ആലംകോട്ട്‌ നിന്നും മീനെത്താന്‍ വൈകും. മിക്കവാറും ഉച്ചയാകും മീനെത്താന്‍. അതുവരെ ആള്‍ക്കാര്‍ അവശ്യ സാധനങ്ങള്‍ വാങ്ങിയും കണ്ടും അവിടെയൊക്കെതന്നെയുണ്ടാകും.

ചന്തക്കുള്ളില്‍ തെക്കുവശത്തെ വരിക്കടയില്‍ മൊത്തവും തുണിക്കച്ചവടക്കാരാണ്‌. സാധാരണക്കാരണ്റ്റെ വസ്ത്രാവശ്യങ്ങള്‍ അവിടെയൊതുങ്ങും. ചന്തയ്ക്ക്‌ മദ്ധ്യത്തിലെ വരിക്കടയിലാണ്‌ എനിക്ക്‌ താത്പര്യം. ഫാന്‍സിയും കളിപ്പാട്ടങ്ങളുമടങ്ങിയ നിര. ഫിലിമിണ്റ്റെ തുണ്ടുകളിട്ട്‌ നോക്കുന്ന ചെറിയ ലെന്‍സ്‌ പെട്ടി. ഓരോ പ്രാവശ്യവും ഞാനവിടെ കറങ്ങി നിന്ന്‌ നോക്കും. മുപ്പത്‌ പൈസയാണ്‌ വില. അത്‌ വാങ്ങാനുള്ള പോക്കറ്റ്‌ മണിയില്ല.


പാട്ടുപുസ്തകക്കാരന്‍ പുതിയ സംഭ്രമജനകമായ കഥയുമായി എത്തിയിട്ടുണ്ടാകും. ഒരുകയ്യില്‍ ചപ്ളാം കൊട്ടയും മറുകയ്യില്‍ പാട്ടുപുസ്തകവുമായി അയാള്‍ കഥ പറയും. രണ്ടാനമ്മയും കാമുകനും ചേര്‍ന്ന്‌ പെണ്‍ കുട്ടിയെ കൊന്ന്‌ കുട്ടുകത്തില്‍ വേവിച്ച കഥ. കഥ കേട്ട്‌ കണ്ണീര്‍ വാര്‍ത്തുകൊണ്ട്‌ പെണ്ണുങ്ങള്‍ പാട്ടുപുസ്തകം വാങ്ങും. ഓരോ മാസവും പുതിയ വാര്‍ത്തകള്‍ പാട്ടിണ്റ്റെ രൂപത്തില്‍ മസാലയൊക്കെ ചേര്‍ത്ത്‌ കുഞ്ഞ്‌ പുസ്തക രൂപത്തില്‍ ചന്തയിലെത്തും. (മംഗളം വാരിക പിന്നീട്‌ കൊലപാതകഫീച്ചറുകള്‍ തുടങ്ങിയപ്പോള്‍ പാട്ട്പുസ്തകം അന്യംനിന്നുപോയി. ഇപ്പോള്‍ ആ സ്ഥാനം ടിവി സീരിയലുകള്‍ ഏറ്റെടുത്ത്‌ കഴിഞ്ഞു. )


മീന്‍ ചന്തയില്‍ കടക്കാതെ കറക്കുകാര്‍ ഇരിക്കുന്നിടത്തേക്ക്‌ പോകും. ഒരിക്കല്‍ അഞ്ചുപൈസ കറക്കില്‍ കൊണ്ട്‌ വച്ച്‌ പോയതിനാല്‍ പിന്നീട്‌ വച്ചിട്ടില്ല. എന്നാലും പോയി നോക്കി നില്‍ക്കും. കറങ്ങുമ്പോള്‍ നിരത്തി നിര്‍ത്തിയിരിക്കുന്ന ആണി ടംഗ്‌ ക്ളീനറില്‍ തട്ടിയുണ്ടാകുന്ന "ടിര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍..." ശബ്ദം കേല്‍ക്കാന്‍ ഞാനവിടെ നില്‍ക്കും.
ചന്തയ്ക്കകത്തും പുറത്തും രണ്ട്‌ കല്ലിന്‍മേല്‍ ബഞ്ച്‌ പോലെ ഉറിപ്പിച്ച പലകപ്പുറത്തിരുന്ന്‌ ശൌരം ചെയ്യുന്ന ബാര്‍ബറന്‍മാരെക്കാണാം.

രണ്ട്‌ മൂന്ന്‌ മണിയോട്‌ കൂടി ചന്ത ഒടുങ്ങുകയായി. മലപോലെ ചരക്ക്‌ കയറ്റിയ കാളവണ്ടികള്‍ വലിച്ചുകൊണ്ട്‌ വണ്ടിക്കാരനപ്പോലെ അവശനായ കാളകള്‍ നീങ്ങും. അവ അവശേഷിപ്പിച്ച ചണകവും വയ്ക്കോലും വളവുപച്ചയില്‍ നീളെ പരന്ന്‌ കിടക്കും. കാക്കകളും പരന്തുകളും അവരുടെ അവസാനത്തെ ഭക്ഷണവും കൊത്തിയെടുത്ത്‌ പറന്നു പോകും.

Wednesday, February 2, 2011

വായനശാല


(ചിത്രങ്ങള്‍ അഫ്സല്‍ ഖാന്‍, വളവുപച്ച)

അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴായിരുന്നു ഞാന്‍ ഗുരു മന്ദിരത്തില്‍ ആദ്യമായി പോകുന്നത്‌. മദ്രസയുടെ ഇടവേളയില്‍ മന്ദിരത്തില്‍ നടക്കുന്ന എന്തോപരിപാടിയുടെ ഉച്ചഭാഷിണി കേട്ടായിരുന്നു അങ്ങോട്ട്‌ വച്ചുപിടിച്ചത്‌. പരുങ്ങലോടെ അവിടെ കറങ്ങി. വിശാലമായ ഒരു ഹാളിണ്റ്റെ അങ്ങേതലയ്ക്കല്‍ മുകളിലായി എഴുതിവച്ചിരിക്കുന്നത്‌ തപ്പിപ്പിടിച്ച്‌ വായിച്ചു.
"ജാതി ഭേദം മതദ്വേഷ
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാപനമാണിത്‌"
അന്നങ്ങനെയാണ്‌ വായിച്ചത്‌- മാതൃകാ സ്ഥാപനം എന്ന്‌. ആശയമൊന്നും പിടികിട്ടിയില്ലെങ്കിലും അന്തരീക്ഷം ഇഷ്ടമായി. കെട്ടിടത്തിണ്റ്റെ മുകളില്‍ കയറി നാരായണ ഗുരുവിണ്റ്റെ പ്രതിമ കണ്ടു. മഞ്ഞുപോലെ ഒരു വിഗ്രഹം. മള്‍ട്ടികളറില്‍ വികൃതമാക്കപ്പെട്ട ഗുരു പ്രതിമകള്‍ക്കിടയില്‍ ഇപ്പോഴും വളവുപച്ചയിലെ പ്രതിമയെ എനിക്കിഷ്ടമാണ്‌. അതിണ്റ്റെ പിന്നിലെ കലാഹൃദയത്തിന്‌ പ്രണാമം.
മന്ദിരത്തിലെ കറക്കത്തിനിടയില്‍ ഞാനത്‌ കണ്ടു, ഒരു മുറിയില്‍ കുറെയേറെ പുസ്തകങ്ങള്‍. ആര്‍ത്തിയോടെ ഞാന്‍ ജനലഴികളില്‍ പിടിച്ച്‌ അകത്തേയ്ക്ക്‌ നോക്കിനിന്നു. വീട്ടില്‍ വാപ്പായ്ക്ക്‌ നല്ലൊരു പുസ്തക ശേഖരമുണ്ടായിരുന്നു. പലരും കൊണ്ടുപോയിപ്പോയി ആ ശേഖരം ശോഷിച്ചുവന്നു. ബഷീറും പൊറ്റക്കാട്ടും തകഴിയുമൊക്കെ ശേഖരത്തിലുണ്ടായിരുന്നെങ്കിലും ഒരഞ്ചാം ക്ളാസുകാരന്‌ അതെങ്ങനെ ദഹിക്കാന്‍!

മൂന്നാം തരത്തില്‍ സുന്നത്ത്‌ ചെയ്ത്‌ കിടക്കുമ്പോള്‍ "മുച്ചീട്ടുകളിക്കാരണ്റ്റെ മകള്‍" വായിച്ചുനോക്കിയിട്ടുണ്ട്‌. സുന്നത്ത്‌ കുട്ടിയെ കൊതിക്കുന്ന ഭക്ഷണം തീറ്റിച്ച്‌ തൃപ്തനാക്കുക ഒരു നാട്ടു നടപ്പാണ്‌. ഞാനാണെങ്കില്‍ അന്നേ ഭക്ഷണത്തോട്‌ വലിയ താത്പര്യമില്ലാത്തവന്‍. സുന്നത്ത്‌ ജോടിയായ നൌഷാദ്‌ നല്ല ഭക്ഷണ പ്രിയനും. എനിക്കുണ്ടായ വിരസതയ്ക്ക്‌ പരിഹാരമായാണ്‌ വാപ്പ ഭിത്തിയിലെ ഷെല്‍ഫ്‌ തുറന്ന്‌ പുസ്തകങ്ങളെടുത്ത്‌ തന്നത്‌. വാപ്പ മുഖവുരയായി മുച്ചീട്ടുകളിക്കാരണ്റ്റെ കഥാസാരം നല്‍കി. അന്ന്‌ വായിച്ചെങ്കിലും എനിക്കത്‌ വലിയ രസമുള്ളതായി തോന്നിയില്ല. ബാല പ്രസിദ്ധീകരണങ്ങളൊന്നുമില്ലാത്ത (വളവുപച്ചയില്‍ ലഭിക്കാത്ത) അക്കാലത്ത്‌ ഗ്രന്ഥങ്ങളുടെ ഒരു ശാല കണ്ടെത്തിയതിണ്റ്റെ സന്തോഷം!

തിരക്കിയറിഞ്ഞ്‌ അവിടെ അംഗമായി ചേര്‍ന്നു, നമ്മുടെ സി. കേശവന്‍ ഗ്രന്ഥശാലയില്‍. (ഒരു പക്ഷെ അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കുമോ?)പുസ്തകങ്ങള്‍ കുത്തിനിറച്ച അലമാരകള്‍ക്കിടയില്‍ കുട്ടിപ്പുസ്തകങ്ങള്‍ തപ്പുകയായിരുന്നു പ്രഥാന പരിപാടി. അക്കാലത്ത്‌ ബാലസാഹിത്യം തീരെ കുറവ്‌. മുതിര്‍ന്ന അംഗങ്ങള്‍ കുട്ടിയായ എനിക്ക്‌ വേണ്ടി പുസ്തകങ്ങള്‍ തിരഞ്ഞ്‌ തന്നു.

വായനയോടൊപ്പം ഞാനും വളര്‍ന്നു. ലൈബ്രറേറിയന്‍മാര്‍ മാറിവന്നു. നിസ്വാര്‍ഥമായി സേവനം നല്‍കിയവര്‍. കിഴക്കേമുക്കിലെ ചെറുപ്പക്കാര്‍. അവരതില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചില്ല, നല്‍കുക മാത്രം ചെയ്തു. വായനയെ ഗൌരവമായി കണ്ട കുറച്ചുപേര്‍ എന്നും ഗ്രന്ഥശാലയ്ക്ക്‌ പുറകിലുണ്ടായിരുന്നു, അതിനെ കൈപിടിച്ച്‌ നടത്താന്‍. അതില്‍ മാധവദാസ്‌ സാറിനെ ഞാന്‍ പ്രത്യേകമോര്‍ക്കുന്നു. മലയാളം മാഷ്‌. വലിയ വായനക്കാരന്‍. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ പുസ്തക വില്‍പനയ്ക്കായി സ്കൂളില്‍ വന്ന ഒരാളില്‍ നിന്നും "ഭൌതിക കൌതുകം" എന്ന രണ്ട്‌ വാല്യങ്ങളുള്ള റഷ്യന്‍ പുസ്തകം സാര്‍ എനിക്കായി വാങ്ങിതന്നു. ആ പുസ്തകങ്ങള്‍ എത്രയാവര്‍ത്തി വായിച്ചിട്ടുണ്ടാകുമെന്ന്‌ എനിക്ക്‌ തന്നെയറിയില്ല. ഫിസിക്സിനെക്കുറിച്ചുള്ള എണ്റ്റെ എല്ലാ അറിവുകളുടേയും അടിസ്ഥാനം ആ പുസ്തകമാണ്‌. ഇപ്പോള്‍ എണ്റ്റെ മകന്‍ ആ പുസ്തകങ്ങള്‍ കൂടെക്കൂടെ വായിക്കാനെടുക്കുന്നത്‌ കാണൂമ്പോള്‍ ഞാന്‍ മാധവദാസ്‌ സാറിനെ വീണ്ടുമോര്‍ക്കുന്നു.

വായനയില്‍ കൂടുതല്‍ സുഹൃത്തുക്കളുണ്ടായി. എണ്റ്റെ വായനാ ശീലങ്ങളെ അവര്‍ സ്വാധീനിച്ചു. പരുത്തിയിലെ ജയനുമായി ജെയിംസ്‌ ഹാഡ്‌ ലീ ചേസും അഗതാക്രിസ്റ്റിയും ഷെര്‍ലക്‌ ഹോംസും പങ്കിട്ടു. അകാലത്തില്‍ മറഞ്ഞുപോയ ജലീലും ഇടയ്ക്കെങ്ങോ പുറപ്പെട്ടുപോയ കുട്ടപ്പനുമായി സാഹിത്യത്തിലേയും സിനിമയിലേയും നവതരംഗങ്ങള്‍ തിരിച്ചറിഞ്ഞു. "സ്വല്‍പം ബന്ദ്യമാണ്‌, കഥ പറഞ്ഞിരിക്കുന്നത്‌ രണ്ട്‌ തട്ടിലാണ്‌!" അടൂരിണ്റ്റെ അനന്തരം തിരുവനന്തപുരത്ത്‌ പോയി കണ്ടുവന്ന്‌ ജലീല്‍ പറഞ്ഞു. സങ്കീര്‍ണ്ണമായ എന്തിനേയും ബന്ദ്യം എന്ന്‌ ജലീല്‍ വിശേഷിപ്പിച്ചു. മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ തലകുലുക്കി സമ്മതിക്കും. ജലീലിന്‌ എല്ലാറ്റിനും സ്വന്തമായ വിശകലനമുണ്ടായിരിക്കും. നല്ല വായനക്കരനുമായിരുന്നു. കുട്ടപ്പന്‍ രസകരമായി കഥകള്‍ പറയും, കണ്ടസിനിമയുടേയോ വായിച്ച നോവലിണ്റ്റേയോ. അതിലെ സംഭാഷണങ്ങള്‍ കൃത്യമായി ആവര്‍ത്തിക്കാന്‍ കുട്ടപ്പന്‌ അസാധാരണമായ കഴിവുണ്ടായിരുന്നു. വായനയുടെ മറ്റൊരു ലോകത്തേയ്ക്ക്‌ നയിച്ചത്‌ സജു തേഡാണ്‌. ഒരു തികഞ്ഞ റിബല്‍. പക്ഷേ എടുത്ത്‌ ചാട്ടമില്ലാതെ, പൊട്ടിത്തെറിയില്ലാതെ വ്യക്തമായി കാര്യങ്ങളവതരിപ്പിക്കാന്‍ സജുവിന്‌ കഴിയും. സജുവിനൊപ്പം യുക്തിവാദത്തിണ്റ്റേയും തത്വചിന്തകളുടേയും ചര്‍ച്ചകളും വായനയും. നിത്യചൈതന്യ യതിയെ കൂടുതല്‍ ഇഷ്ടപ്പെട്ടുതുടങ്ങി.


             (ഏറെനാള്‍ ലൈബ്രറേനിയനായിരുന്ന ഷാജീവ് (T.S.Shajeev thekkumkara Soman)
പിന്നെ വായനയില്‍ സ്വാധീനിച്ചത്‌ സ്മിത. കസിന്‍ എന്നതിലുപരി എണ്റ്റെ ഏറ്റവുമടുത്ത സുഹൃത്ത്‌. മാധവിക്കുട്ടിയുടെ കടുത്ത ആരാധികയാണ്‌ സ്മിത. എനിക്കും മാധവിക്കുട്ടിയെ വലിയ ഇഷ്ടമാണ്‌. (അവരുടെ മതം മാറ്റം ഞങ്ങള്‍ രണ്ട്‌ പേരും ഉള്‍ക്കൊള്ളാനായതേയില്ല.) കലാകൌമുദിയില്‍ വരുന്ന ലേഖനങ്ങളും കഥകളും ഞങ്ങള്‍ ചര്‍ച്ചചെയ്തു. എല്ലാം പോസിറ്റീവായി മാത്രം കാണുന്നയാള്‍. ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്ന പുസ്തകങ്ങള്‍ കിട്ടിയാല്‍ ഞാനാദ്യം ഞാനാദ്യം പങ്കുവയ്ക്കുന്നത്‌ സ്മിതയുമായാണ്‌.

സി കേശവന്‍ ഗ്രന്ഥശാലയോടനുബന്ധിച്ചായിരുന്നു ശാസ്ത്ര സാഹിത്യപരിഷത്ത്‌ വളവുപച്ചയില്‍ വളര്‍ന്നത്‌. മുത്തുസ്വാമി സാറിണ്റ്റെ നേതൃത്വത്തില്‍ ജെ എം ഷിഹാബുദ്ദീന്‍ എന്ന കിങ്ങായിയുടെ സഹായത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത്‌ വളവുപച്ചയില്‍ സജീവമായി. തികഞ്ഞ ജനകീയനും നല്ല സംഘാടകനുമായിരുന്നു കിങ്ങായി. ആരുമായും ചേര്‍ന്നുപോകും. പുകയില്ലാത്ത അടുപ്പും ശാസ്ത്രകാമ്പെയിനുകളും ശാസ്ത്രപുസ്തകങ്ങളുടെ വില്‍പനയുമായി (പരിഷത്തിണ്റ്റെ പുസ്തകങ്ങളിലാണ്‌ ആദ്യമായി മികച്ച ലേ‌ഔട്ടും പ്രിന്റിംഗും കാണുന്നത്‌) സാധാരണക്കാരില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഒരു പരിധിവരെ അന്ന്‌ പരിഷത്തിന്‌ കഴിഞ്ഞിരുന്നു. ഇപ്പോളതൊക്കെ പിന്നോട്ടടിച്ച്‌ കുബേര്‍കുഞ്ചിയും മുസ്ളി പവ്വറും വാസ്തുശാത്രവുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയല്ലെ കേരളം. ശാസ്ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ കലാജാഥകാണാന്‍ മാതേരുകുന്നില്‍ നിന്നും ഉമ്മമാര്‍ വരെ വന്നെത്തി. "നാദിറപറയുന്നു" എന്ന സംഗീതശില്‍പം കണ്ട്‌ അവരില്‍ പലരുടേയും കണ്ണ്‌ നനഞ്ഞു (എണ്‍പതുകളില്‍ വലിയൊരു മുന്നേറ്റത്തിന്‌ കളമൊരുക്കിയ പരിഷത്ത്‌ പിന്നീടെപ്പോഴോ വഴി മറന്നു പോയി)

ഷിഹാബ്‌ ഗള്‍ഫിലേക്ക്‌ പുറപ്പെടും മുമ്പ്‌ പരിഷത്തിന്റെ യോഗത്തില്‍ നടത്തിയ യാത്രയയപ്പില്‍ ഷിഹാബിന്റെ അഭാവം ഒരു നഷ്ടമാണ്‌ എന്നു മറ്റംഗങ്ങള്‍ പറഞ്ഞതിനെ എതിര്‍ത്ത്‌ ആരുടേയും അഭാവം പരിഷത്തിന്‌ നഷ്ടമാകില്ല എന്ന്‌ ഞാന്‍ പറഞ്ഞു. പക്ഷേ ഷിഹാബിന്റെ അഭാവം പരിഷത്തിന്‌ വലിയ നഷ്ടം തന്നെയായിരുന്നു വെന്ന്‌ കാലം തെളിയിച്ചു.


പുതിയ കെട്ടിടത്തില്‍ വിശാലമായ സൌകര്യങ്ങളൊക്കെ കൂടി ഗ്രന്ഥശല ഇപ്പോള്‍ താലൂക്ക്‌ റഫറന്‍സ്‌ സെന്ററായി. അവിടെത്തന്നെയിരുന്ന് വായിക്കാന്‍ മതിയായ സൌകര്യം. എങ്കിലും ലൈബ്രറിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഈപ്പോഴും പഴയ മുറിതന്നെയാണ്‌ മനസ്സില്‍. അതുവഴി കടന്നു പോകുമ്പോള്‍ അറിയാതെ തോന്നും, പുതിയ തലമുറയിലെ ലൈബ്രറേയിയന്‍ വൈകുന്നേരങ്ങളില്‍ കനത്ത താക്കോലുമായി വരുന്നതും നോക്കി വായിച്ച്‌ തീര്‍ന്ന പുസ്തകവുമായി ആരെങ്കിലും കാത്തിരിക്കുന്നുണ്ടാവുമോ!

പിന്‍ കുറിപ്പ്‌. വളവുപച്ച പടിഞ്ഞാറേമുക്ക്‌ ഇപ്പോഴും നമ്മുടെ ഗ്രന്ഥശാലയ്ക്കെതിരെ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നതെന്താണാവോ?