
(ഫോട്ടോകള്‍ - അഫ്സല്‍ ഖാന്‍, വളവുപച്ച)
ചെറുപ്പം പിന്നിട്ടവരുടെ ഓര്‍മ്മക്കുറിപ്പുകളില്‍ ഗൃഹാതുരത്വം അനുഭവപ്പെടാം. സ്വാഭാവികം. അതുകൊണ്ട് പഴയ കാലം സ്വര്‍ഗ്ഗം ഇപ്പോള്‍ "നരകം" എന്ന അഭിപ്രായക്കാരനല്ല ഞാന്‍. എല്ലാവരേയും പോലെ എണ്റ്റെ കുട്ടിക്കാലം എനിക്ക് പ്രിയപ്പെട്ടതാണ് എന്ന് മാത്രം കരുതിയാല്‍ മതി.
(ബ്ളോഗിലേയ്ക്കായി അഫ്സല്‍ എടുത്ത വളവുപച്ച ചന്തയുടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് അവിടെ വന്ന മാറ്റത്തെക്കുറിച്ച് ഞാന്‍ ബോധവാനാകുന്നത്. നാട്ടില്‍ പോകുമ്പോഴൊക്കെ ചന്തകാണാറുണ്ടായിരുന്നെങ്കിലും ചിത്രത്തിലെ ചന്ത എണ്റ്റെ ഓര്‍മകളിലെ ചന്തയില്‍ നിന്ന് എന്തുമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ അതിശയിച്ചു. ഒരു അന്തിച്ചന്തയുടെ പ്രതീതി).
ചരക്ക് ഗതാഗതം പൊതുവെ കാളവണ്ടിയെ ആശ്രയിച്ചിരുന്ന കാലം. രാവിലെ നാലുമണിയോടെ കാളവണ്ടികളുടെ ഇരുമ്പ് പട്ടയടിച്ച ചക്രങ്ങള്‍ റോഡിലുരയുന്ന ഒച്ച കേട്ട് നമ്മള്‍ ഉണരും. കാളവണ്ടികളുടെ ഒരു പ്രവാഹം പാതിയുറക്കത്തില്‍ കേട്ട് കിടക്കും. ഒരു ചന്ത ദിവസത്തിണ്റ്റെ തുടക്കമാണ്. തലേദിവസം വൈകിട്ട് തന്നെ സ്ഥാനം പിടിച്ച കാളവണ്ടികളുമുണ്ടാകും. നേരം വെളുത്ത് തുടങ്ങുമ്പോഴേക്കും വളവുപച്ച കിഴക്കേമുക്ക് മുതല്‍ പഴയ വില്ലേജ് ഓഫീസ് കെട്ടിടം വരെയുള്ള റോഡിനിരുവശവും കാളവണ്ടികള്‍ കിടക്കുന്നുണ്ടാകും.
(image courtesy goes to Anoop Ashok's photo )
കടയ്ക്കല്‍ മുതല്‍ കുളത്തൂപ്പുഴ വരെയുള്ള മലഞ്ചരക്ക് കര്‍ഷകരുടെയും വ്യാപാരികളുടേയും പ്രധാന വിപണികളിലൊന്ന് -വളവുപച്ചച്ചന്ത- അതിരാവിലെ സജീവമാകും. സ്വന്തം കൃഷിയിടത്തില്‍ നിന്ന് കിട്ടുന്ന ഉല്‍പന്നങ്ങള്‍ മാത്രമാണ് ജനങ്ങളുടെ വരുമാനം. ഗള്‍ഫിണ്റ്റെ സാന്നിധ്യം തുടങ്ങിയിട്ടില്ല. റബ്ബര്‍ ചില ജന്‍മിമാര്‍ക്ക് മാത്രവും.
കര്‍ഷകര്‍ കാളവണ്ടികളീലും തലച്ചുമടായും കൊണ്ടു വരുന്ന ഉല്‍പന്നങ്ങള്‍ ചന്തയില്‍ വിറ്റ് വളവുപച്ചയില്‍ നിന്ന് തന്നെ അവശ്യ സാധനങ്ങള്‍ വാങ്ങി മടങ്ങിപ്പോകുകയണ് പതിവ്. അതുകൊണ്ട് തന്നെ ചന്തയെ കേന്ദ്രീകരിച്ചായിരുന്നു വളവുപച്ച നിലനിന്നത്.
ചന്ത ദിവസം പതിവിലും നേരത്തെ കടകളൊക്കെ തുറക്കും. നിര്‍ത്തിയിട്ടിരിക്കുന്ന വലിയ രണ്ട് ട്രെയിനുകള്‍ പോലെയാണ് വളവുപച്ച. വടക്കുള്ള കെട്ടിടത്തില്‍ പേഴും മൂട്ടിലെ മജീദ് മുതലാളിയുടെ "കവിത ടെക്സ്റ്റയിത്സ്" (പിന്നീട് കല്‍പ്പനയെന്നാക്കി പേര്). സമീപം ആനപ്പുതയില്‍ക്കാരുടെ "സിറാജ് ടെക്സ്റ്റയിത്സ്" ഡേവിഡ് മുതലാളിയുടെ ( വളവുപച്ചക്കാര്‍ അദ്ദേഹത്തിണ്റ്റെ പേര്‍ ഒന്ന് മലയാളീകരിച്ച് "ദേവിട്" എന്നയിരുന്നു വിളിച്ചിരുന്നത്) പലചരക്ക് ഹോള്‍സെയില്‍ കട എന്നിവയും തെക്ക്കെട്ടിടത്തില്‍ അബ്ദുല്‍ ഖാദര്‍ (എന്റെ വാപ്പ) മുതലാളിയുടെ ഷാപ്പുകട എന്ന സൂപ്പര്‍ മാര്‍ക്കറ്റും ഉണ്ടായിരുന്നു. ചായക്കടകളും മുറുക്കാന്‍ കടകളും ധാരാളം. ചന്ത ദിവസങ്ങളില്‍ മാത്രം തുറക്കുന്ന കടകളുമുണ്ട് കൂട്ടത്തില്‍.

ശനിയാഴ്ച്ച സ്കൂളില്‍ പോകേണ്ടാത്തതുകൊണ്ട് കാപ്പി കുടിച്ചശേഷം വാപ്പായുടെ കടയിലേക്കിറങ്ങും. നമ്മുടെ പോക്കറ്റ് മണിയായ അഞ്ച് പൈസ വാങ്ങാനാണ് പോക്ക്. കടയില്‍ വല്ലാത്ത തിരക്കായിക്കും. അസാധാരണ വേഗത്തില്‍ വാപ്പ സാധനങ്ങളെടുത്ത് പൊതിഞ്ഞ് കൊടുക്കും. അതിനിടയില്‍ അഞ്ചുപൈസക്ക് ചെല്ലുന്ന എന്നെ വേഗം ഒഴിവാക്കും.
കടയുടെ മുന്നില്‍ തന്നെയുണ്ടാകും ഏതെങ്കിലും മാജിക്കുകാരന്‍. മുതിര്‍ന്നവരുടെ കാലുകള്‍ക്കിടയിലൂടെ ഞാന്‍ ഊര്‍ന്ന് കയറും. അയാളൊരു കുപ്പിയില്‍ പ്ളാസ്റ്റിക് പാമ്പിനെയിട്ട് വെള്ളംനിറച്ച് മണ്ണില്‍ തലകീഴായി കുത്തി നിര്‍ത്തിയിരിക്കുകയാണ്. കുപ്പിക്കുള്ളില്‍ താഴെനിന്ന് ഇടയ്ക്കിടെ കുമിളകള്‍ പൊന്തിവരും. കുപ്പിയിലെ വെള്ളം തീരുമ്പോള്‍ എന്തോ അത്ഭുതം സംഭവിക്കും എന്നയാള്‍ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. നോട്ടിലെ കറമാറ്റിയും സരസമായി സംസാരിച്ചും മാജിക്കുകാരന്‍ അറബിപ്പാല്‍ക്കായത്തിലേയ്ക്കോ പല്‍പൊടിയിലേയ്ക്കോ കടക്കും. കാണികളിലൊരാളെക്കൊണ്ട് പല്ല് തേപ്പിച്ച ശേഷം തുപ്പിക്കുന്ന പതയില്‍ നിന്ന് മാജിക്കുകാരന്‍ "ഉണ്ടളപ്പുഴുവിനെ" തോണ്ടിയെടുത്ത് കാണിക്കുന്നതോട് കൂടി ചിലര്‍ പോക്കറ്റില്‍ തപ്പിത്തുടങ്ങും. അത്യവശ്യം വില്‍പന നടന്നാല്‍ തറയില്‍ കമഴ്ത്തിവച്ച കുപ്പിയിലെ വെള്ളം ഒഴിച്ച് കളഞ്ഞ് മാജിക്കുകാരന്‍ പെട്ടിപൂട്ടി സ്ഥലം വിടും.
വയറ്റത്തടിച്ച് പാടുന്നവര്‍ അകലെയല്ലാതെയുണ്ടാകും. "അറബിക്കടലിളകിവരുന്നൂ..." എന്ന് നീട്ടിപ്പറഞ്ഞിട്ട് ഗായകന്‍ ആകാശത്തേക്ക് കൈ ചൂണ്ടി. അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞാന്‍ തിരിഞ്ഞ് നോക്കി. ഒന്നും കണ്ടില്ല. അതയാളുടെ പാട്ടിണ്റ്റെ ഭാഗമായിരുന്നെന്ന് പിന്നെടാണ് മനസ്സിലായത്.
"ആകാശപ്പൊന്നു വരുന്നു...
ആലോലം തിരകളിലെ..."
അയാള്‍ പാട്ട് തുടര്‍ ന്നു. വലിയ ശബ്ദത്തില്‍ വയറ്റത്ത് താളമിട്ട് കൊണ്ടായിരുന്നു പാട്ട്. അയാളുടെ ഒട്ടിയ വയര്‍ അടികൊണ്ട് കറുത്ത് നീലിമയാര്‍ന്ന് കിടന്നു.
പാമ്പാട്ടികള്‍ ഇവര്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാറുകളായിരുന്നു. വമ്പന്‍ ജനക്കൂട്ടം പാമ്പിണ്റ്റെ പ്രകടനം കാണാന്‍ തടിച്ച് കൂടും. പരിപാടി മുറുകുമ്പോള്‍ പാമ്പാട്ടിയുടെ മകളെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കി തുണികൊണ്ട് മൂടിയിടും. ശേഷം പാമ്പാട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവള്‍ ഉത്തരം പറയും. ഒരു ഏലസ്സിണ്റ്റെ ശക്തി കൊണ്ടാണ് ഇത് സാധിക്കുന്നതെന്നും അത് ധരിച്ചാല്‍ ആരുടെ രഹസ്യവും അറിയാന്‍ കഴിയുമെന്നും പാമ്പാട്ടി പറയും. സംഭാവനയും ഏലസ്സിണ്റ്റെ കച്ചവടവുമായി പാമ്പാട്ടി ചെലവിനുള്ളത് കണ്ടെത്തും.

വളവുപച്ചയിലെ ഔദ്യോഗിക ലോഡിംഗുകാര്‍- ലോഡ് മമ്മൂഞ്ഞും, പെരിങ്ങമ്മലയും സജീവമായി എച്ചെമ്മെസ്സ് ബസ്സിണ്റ്റെ മുകളിലേക്ക് ചരക്ക് കയറ്റിക്കൊണ്ടിരുന്നു. ചന്തയ്ക്കുള്ളില്‍ നിന്ന് തിരിയാനിടമില്ലാത്ത തിരക്ക്. മീന്‍ എത്തിയിട്ടില്ല. ആലംകോട്ട് നിന്നും മീനെത്താന്‍ വൈകും. മിക്കവാറും ഉച്ചയാകും മീനെത്താന്‍. അതുവരെ ആള്‍ക്കാര്‍ അവശ്യ സാധനങ്ങള്‍ വാങ്ങിയും കണ്ടും അവിടെയൊക്കെതന്നെയുണ്ടാകും.
ചന്തക്കുള്ളില്‍ തെക്കുവശത്തെ വരിക്കടയില്‍ മൊത്തവും തുണിക്കച്ചവടക്കാരാണ്. സാധാരണക്കാരണ്റ്റെ വസ്ത്രാവശ്യങ്ങള്‍ അവിടെയൊതുങ്ങും. ചന്തയ്ക്ക് മദ്ധ്യത്തിലെ വരിക്കടയിലാണ് എനിക്ക് താത്പര്യം. ഫാന്‍സിയും കളിപ്പാട്ടങ്ങളുമടങ്ങിയ നിര. ഫിലിമിണ്റ്റെ തുണ്ടുകളിട്ട് നോക്കുന്ന ചെറിയ ലെന്‍സ് പെട്ടി. ഓരോ പ്രാവശ്യവും ഞാനവിടെ കറങ്ങി നിന്ന് നോക്കും. മുപ്പത് പൈസയാണ് വില. അത് വാങ്ങാനുള്ള പോക്കറ്റ് മണിയില്ല.

പാട്ടുപുസ്തകക്കാരന്‍ പുതിയ സംഭ്രമജനകമായ കഥയുമായി എത്തിയിട്ടുണ്ടാകും. ഒരുകയ്യില്‍ ചപ്ളാം കൊട്ടയും മറുകയ്യില്‍ പാട്ടുപുസ്തകവുമായി അയാള്‍ കഥ പറയും. രണ്ടാനമ്മയും കാമുകനും ചേര്‍ന്ന് പെണ്‍ കുട്ടിയെ കൊന്ന് കുട്ടുകത്തില്‍ വേവിച്ച കഥ. കഥ കേട്ട് കണ്ണീര്‍ വാര്‍ത്തുകൊണ്ട് പെണ്ണുങ്ങള്‍ പാട്ടുപുസ്തകം വാങ്ങും. ഓരോ മാസവും പുതിയ വാര്‍ത്തകള്‍ പാട്ടിണ്റ്റെ രൂപത്തില്‍ മസാലയൊക്കെ ചേര്‍ത്ത് കുഞ്ഞ് പുസ്തക രൂപത്തില്‍ ചന്തയിലെത്തും. (മംഗളം വാരിക പിന്നീട് കൊലപാതകഫീച്ചറുകള്‍ തുടങ്ങിയപ്പോള്‍ പാട്ട്പുസ്തകം അന്യംനിന്നുപോയി. ഇപ്പോള്‍ ആ സ്ഥാനം ടിവി സീരിയലുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു. )

മീന്‍ ചന്തയില്‍ കടക്കാതെ കറക്കുകാര്‍ ഇരിക്കുന്നിടത്തേക്ക് പോകും. ഒരിക്കല്‍ അഞ്ചുപൈസ കറക്കില്‍ കൊണ്ട് വച്ച് പോയതിനാല്‍ പിന്നീട് വച്ചിട്ടില്ല. എന്നാലും പോയി നോക്കി നില്‍ക്കും. കറങ്ങുമ്പോള്‍ നിരത്തി നിര്‍ത്തിയിരിക്കുന്ന ആണി ടംഗ് ക്ളീനറില്‍ തട്ടിയുണ്ടാകുന്ന "ടിര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍..." ശബ്ദം കേല്‍ക്കാന്‍ ഞാനവിടെ നില്‍ക്കും.
ചന്തയ്ക്കകത്തും പുറത്തും രണ്ട് കല്ലിന്‍മേല്‍ ബഞ്ച് പോലെ ഉറിപ്പിച്ച പലകപ്പുറത്തിരുന്ന് ശൌരം ചെയ്യുന്ന ബാര്‍ബറന്‍മാരെക്കാണാം.
രണ്ട് മൂന്ന് മണിയോട് കൂടി ചന്ത ഒടുങ്ങുകയായി. മലപോലെ ചരക്ക് കയറ്റിയ കാളവണ്ടികള്‍ വലിച്ചുകൊണ്ട് വണ്ടിക്കാരനപ്പോലെ അവശനായ കാളകള്‍ നീങ്ങും. അവ അവശേഷിപ്പിച്ച ചണകവും വയ്ക്കോലും വളവുപച്ചയില്‍ നീളെ പരന്ന് കിടക്കും. കാക്കകളും പരന്തുകളും അവരുടെ അവസാനത്തെ ഭക്ഷണവും കൊത്തിയെടുത്ത് പറന്നു പോകും.




